ആലപ്പുഴ: ഫിഷറീസ് വകുപ്പ് ലത്തീൻ കത്തോലിക്കാ സമൂഹത്തിനും തീരദേശ വാസികൾക്കും അർഹതപ്പെട്ടതാണെന്ന് ആലപ്പുഴ രൂപത പിആർഒയും രാഷ്‌ട്രീയ കാര്യസമിതി ചെയർമാനുമായ ഫാ. സേവ്യർ കുടിയാംശേരി. ഫിഷറീസ് വകുപ്പിന്‍റെ സേവനമേഖല ലത്തീൻ കത്തോലിക്ക സമൂഹത്തിനു തുറന്നു തരണമെന്നു സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ, അതിനു അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ല. ഏറ്റവും കൂടുതൽ കടലോരവാസികളും മീൻപിടിത്തക്കാരും ലത്തീൻ സമൂഹത്തിൽ പെടുന്ന ആളുകളാണ്. തീരദേശത്തു നിരവധി പ്രശ്നങ്ങളുണ്ട്. ഞങ്ങളെ മനസിലാക്കുന്ന, ഞങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്ന, തീരത്തിന്‍റെ ശബ്ദം മനസിലാക്കുന്ന ആളുകൾ ഈ മേഖലയ്ക്കു നേതൃത്വം കൊടുക്കണം.
കടലിൽ ഒരു അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് എന്ത് സംവിധാനമാണ് ഈ ആലപ്പുഴയിലുള്ളത്. കഴിഞ്ഞകൊല്ലം 60ലേറെ ആളുകളാണ് മീൻ പിടിക്കുന്നതിനിടയിൽ കടലിൽ മരിച്ചത്. മീൻപിടിത്തക്കാരിൽനിന്നുതന്നെ ചെറുപ്പക്കാരെ തെരഞ്ഞെടുത്തു സ്കൂബ ഡൈവിംഗ് പഠിപ്പിച്ച് പ്രാദേശിക രക്ഷാപ്രവർത്തന സംഘത്തെ രൂപീകരിക്കണം. അപകടമുണ്ടായാൽ ഹെലികോപ്റ്ററും ഷിപ്പും തിരക്കി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
യുഡിഎഫിൽ ലത്തിൻ സമുദായത്തെ പ്രതിനിധീകരിച്ച് എം.വിൻസന്‍റ്, ഷിബു ബേബി ജോൺ, എ.ഡി. തോമസ് എന്നിങ്ങനെ എംഎൽഎമാരും ഉണ്ട്. ലത്തീൻ സമുദായത്തെ അവഗണിക്കുന്ന തീരുമാനത്തിൽനിന്നു സർക്കാർ പിന്മാറണം.
ഇത് അഭ്യർഥനയാണ്. ആശാവർക്കർമാരുടെ വേദന വർധന ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഈ സർക്കാരിനു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.